ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തെലങ്കാന ഗവര്‍ണര്‍, പുതുച്ചേരി ലഫ്റ്റനന്‍റ് ഗവര്‍ണ്‍ സ്ഥാനങ്ങള്‍ രാജിവച്ച് തമിഴിസൈ സൗന്ദര്‍രാജൻ. രാജിക്ക് മുമ്പ് അമിത് ഷായെ കണ്ട് സംസാരിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു.പുതുച്ചേരി, തിരുനെല്‍വേലി, സൗത്ത് ചെന്നൈ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇവരെ പരിഗണിക്കുന്നത്. ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ തമിഴിസൈ പല തവണ വിവാദവാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.ഇവര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ തമിഴ്നാട്ടില്‍ നിന്ന് വന്നിരുന്നു. തമിഴ്നാട്ടില്‍ ബിജെപിക്ക് ശക്തരായ സ്ഥാനാര്‍ത്ഥികളില്ലെന്ന പരാതി നിലനില്‍ക്കവെ തമിഴിസൈയെ പോലെയുള്ളവരെ മുന്നില്‍ നിര്‍ത്തുന്നത് ഗുണകരമാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.കേരളത്തിനും തമിഴ്നാടിനും പുറമെ ഗവര്‍ണറുമായി സര്‍ക്കാര്‍ പോരിന് ഇറങ്ങേണ്ടിവന്ന മറ്റൊരു സംസ്ഥാനമാണ് തെലങ്കാന. ഈ രീതിയില്‍ തമിഴിസൈ സൗന്ദര്‍രാജൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പുറമെ പലപ്പോഴായി പല വാര്‍ത്തകളിലൂടെയും ഇവര്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു.തെലങ്കാനയില്‍ കെസിആര്‍ നേതൃത്വം നല്‍കിയിരുന്ന മുൻ ബിആര്‍എസ് സര്‍ക്കാരിനെതിരെ പോയ വര്‍ഷം തമിഴിസൈ സൗന്ദര്‍രാജൻ നടത്തിയ ‘സ്വേച്ഛാധിപത്യ ഭരണ’ പരാമര്‍ശം വലിയ രീതിയില്‍ വിവാദമായിരുന്നു. ‘സ്വേച്ഛാധിപത്യഭരണത്തില്‍ നിന്ന് സ്വയം മോചിതരായി’ എന്നായിരുന്നു ഈ പരാമര്‍ശം.അതുപോലെ ഗര്‍ഭസ്ഥ ശിശുവിന്‍റെ മാനസിക- ശാരീരിക ക്ഷേമത്തിനായി ഗര്‍ഭിണികള്‍ ‘സുന്ദരകാണ്ഡം’ ഉരുവിടണമെന്നും രാമായണം പോലുള്ള ഇതിഹാസഹങ്ങള്‍ വായിക്കണമെന്നുമുള്ള പരാമര്‍ശവും ഏറെ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *