ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ് പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒന്നാംപ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത്, പതിനൊന്നാം പ്രതി ജയപ്രകാശ് എന്നിവര്‍ക്കാണ് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇവരെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടില്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസന്വേഷണത്തോട് സഹകരിക്കണമെന്ന് പ്രതികളോടും കോടതി നിര്‍ദ്ദേശിച്ചു.

ഗൂഢാലോചനക്കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുപറയാനാകില്ലെന്ന് നേരത്തെ വാദത്തിനിടെ സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതികള്‍ക്ക് ആശ്വാസമായി ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത്.

ഗൂഢാലോചന കേസിലെ പ്രതികള്‍ക്ക് മുന്‍ കൂര്‍ ജാമ്യം അനുവദിക്കരുത് എന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനാണ് ഇപ്പോള്‍ തിരിച്ചടി കിട്ടിയിരിക്കുന്നത്. ചാരക്കേസിന് പിന്നിലുള്ളത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭയപ്പെടുത്താനുള്ള സാധ്യയുമാണ്ട്. അതിനാല്‍ മുന്‍ കൂര്‍ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു സിബിഐ മുന്നോട്ടുവെച്ചിരുന്ന വാദം.

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന പരിശോധിക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. രക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചാരക്കേസുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞനായ തമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെയാണെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *