മേപ്പയ്യൂരിൽ നിന്നും കാണാതായ ദീപക്കിനെ കണ്ടെത്തി.ഇയാളെ ഇന്ന് കോഴിക്കോട് എത്തിച്ചേക്കും.ഗോവയിലെ പനാജിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ദീപക് ഇപ്പോൾ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയായ ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൽകിയ വിവരത്തെ തുടർന്നാണ് ഗോവ പൊലീസ് പനാജിയിൽ വെച്ച് ഇയാളെ കണ്ടെത്തിയത്.ദീപക് മരിച്ചെന്ന് നേരത്തെ സംശയം ഉയർന്നിരുന്നു. ഇതേ തുടർന്ന് സ്വർണ്ണകടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മൃതദേഹം ദീപകിന്റേതെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കൾ സംസ്കരിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍ നിന്നും കാണാതായത്. ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹത്തിന് ദീപകിന്‍റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാലാണ് ബന്ധുക്കള്‍ സംസ്കരിച്ചത്. എങ്കിലും പൊലീസ് ഡിഎന്‍എ പരിശോധനക്ക് വേണ്ടി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു.

ഇതിനിടെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങിയത്. ഡിഎന്‍ എ പരിശോധനാ ഫലം വന്നതോടെ ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ച മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് വ്യക്തമായി. പിന്നീട് ദീപക്ക് എവിടെയെന്നത് സംബന്ധിച്ച് മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു.ജൂൺ ഏഴിന് ജോലിക്ക് പോയ ശേഷമാണ് ദീപക്കിനെ കാണാതാവുന്നത്. ജൂൺ 19ഓടെ പരാതിയുമായി കുടുംബം രംഗത്തെത്തി. തുടർന്ന് ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ദീപകിനെ കണ്ടെത്താൻ നിർണായകമായത് കഴിഞ്ഞ ദിവസത്തെ ഫോൺ കോൾ ആണ്. കഴിഞ്ഞ ദിവസം ദീപക് ഒരു ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് നാട്ടിലേക്ക് വിളിച്ചിരുന്നു. ഗോവയിലാണ് ഉള്ളതെന്നും രണ്ട് ദിവസം കൊണ്ട് തിരികെ എത്തുമെന്നും ദീപക് പറഞ്ഞതായി അമ്മ ശ്രീലത പറയുന്നു.പിന്നീട് സഹോദരി ദിവ്യയോടാണ് ദീപക് സംസാരിച്ചത്. അമ്മ നിന്റെ കൂടെ ആണോ എന്ന് ചോദിച്ചു അതേ എന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടായെന്ന് സഹോദരി ദിവ്യ പറഞ്ഞു. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കുടുംബം വടകര പോലീസിന് കൈമാറുകയായിരുന്നു, ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗോവയിലെ മഡ്ഗാവില്‍ ദീപക്ക് ഉണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ദീപക്ക് വിളിച്ചത് ഒരു ഓട്ടോ ഡ്രൈവറുടെ നമ്പറില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഓട്ടോ ഡ്രൈവറോട് സംസാരിച്ചപ്പോളാണ് വഴിയരികില്‍ ഇരുന്ന കരഞ്ഞ ആള്‍ക്ക് ഫോണ്‍ നല്‍കിയ കാര്യം ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്. തുടര്‍ന്ന് ഗോവ പോലീസിന്റെ സഹായത്തോടെയാണ് താമസ സ്ഥലം കണ്ടെത്തിയത്.

താമസസ്ഥലത്ത് ദീപക്ക് നല്‍കിയ തിരിച്ചറിയല്‍ രേഖയും അത് മേപ്പയ്യൂരില്‍ നിന്ന് കാണാതായ ദീപക്ക് ആണെന്ന് ഉറപ്പിക്കാന്‍ സഹായകമായി.

Leave a Reply

Your email address will not be published. Required fields are marked *