നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചു. പ്രത്യേക കോടതി ജഡ്ജിയുടെ കത്തു പരിഗണിച്ച് സുപ്രീം കോടതിയാണ് സമയം നീട്ടി നല്‍കിയത്. ഇത് അവസാനത്തെ നീട്ടലാണെന്നും ഇതില്‍ കൂടുതല്‍ സമയം നല്‍കില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
കോടതി മാറ്റം ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി മൂലവും പ്രോസിക്യുട്ടര്‍ ഹാജര്‍ ആകാത്തതിനാലുമാണ് സുപ്രീം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇനി സമയം നീട്ടി നല്‍കില്ലെന്നും കക്ഷികള്‍ സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *