പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ നാട്ടുകാര്‍ നടത്തിവന്ന ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. മരിച്ച ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ പത്ത് ലക്ഷം രൂപ കൈമാറും. കളക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. ചര്‍ച്ചയ്ക്ക് ശേഷം ആന്റോ ആന്റണി എംപിയും വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് നല്‍കും. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കമ്മിറ്റിയുടെ ശുപാര്‍ശ, കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. മരിച്ച വ്യക്തിയുടെ കുടുംബത്തിലൊരാള്‍ക്ക് എത്രയും വേഗം ജോലി നല്‍കും. ഇപ്പോള്‍ താല്‍ക്കാലികമാണ്. പിന്നീടിത് സ്ഥിരമാക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കും. വനമേഖലയും നാടും തമ്മില്‍ വേര്‍തിരിച്ച് സോളാര്‍ ഫെന്‍സിംഗ് പോലുള്ള സംവിധാനങ്ങള്‍ വയ്ക്കുന്നതിനുള്ള നടപടി എത്രയും വേഗം ആരംഭിക്കും. ‘ – ആന്റോ ആന്റണി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ബിജു കൊല്ലപ്പെട്ടത്. കാട്ടാനയെ തുരത്തുന്നതിനായി ഹെഡ്ലൈറ്റ് വച്ച് വീടിന് പുറത്തിറങ്ങിയപ്പോഴാണ് ബിജുവിന് നേരെ കാട്ടാന പാഞ്ഞടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *