കൊച്ചി: എമ്പുരാന്‍ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം അണിയറ പ്രവര്‍ത്തകര്‍ ഒരുമിച്ച് എടുത്തതെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ആരുടെയും നിര്‍ദേശ പ്രകാരമല്ല റീ എഡിറ്റ്. ആരെയും വേദനിപ്പിക്കാത്ത സിനിമകളുണ്ടാക്കണമെന്നാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ല. സിനിമയുടെ കഥ മോഹന്‍ലാലിന് അറിയാമായിരുന്നുവെന്നും ആന്റണി വ്യക്തമാക്കി. അതറിയില്ലെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ പറയുന്നതിനോട് യോജിപ്പില്ല. കാരണം എല്ലാവര്‍ക്കും കഥയറിയാം.

സിനിമയെ സംബന്ധിച്ച് മോഹന്‍ലാലിനും ബാക്കിയുള്ളവര്‍ക്കും കൃത്യമായിട്ടുള്ള ധാരണയുണ്ടായിരുന്നു. പൃഥ്വിരാജിനെ ആരും ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല. ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. എത്രയോ കാലമായി അറിയാവുന്ന ആളുകളാണ് ഞങ്ങള്‍. ഈ സിനിമ നിര്‍മിക്കണമെന്ന് ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്. മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നുമില്ല. ആരെയും വേദനിപ്പിക്കാതിരിക്കാനാണ് റീ-എഡിറ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും വിയോജിപ്പുകളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ..ആന്റണി പറഞ്ഞു.

അതേസമയം വിവാദങ്ങളും വിമര്‍ശനങ്ങളും തുടരുന്നതിനിടെ എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് ഇന്ന് പുറത്തിറങ്ങും. 3 മിനിറ്റാണ് സിനിമയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് ആറാം ദിവസമായപ്പോഴേക്കും സിനിമ 200 കോടിയിലധികം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *