കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും ഒരു സംഘമാളുകളെത്തി കുളത്തിലെറിഞ്ഞു. സൗത്ത് 24 പര്‍ഗാന ജില്ലയിലെ കുല്‍തായിയിലെ 40,41 ബൂത്തുകളിലാണ് സംഘര്‍ഷമുണ്ടായത്.

ബി.ജെ.പി പ്രവര്‍ത്തകരാണ് വോട്ടിങ് യന്ത്രം കുളത്തിലെറിഞ്ഞതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. വോട്ട് ചെയ്യാന്‍ തങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് ആരോപിച്ച് ബി.ജെ.പിയും രംഗത്തെത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ പശ്ചിമബംഗാളിലെ ഒമ്പത് ലോക്‌സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

ദംദം, ബര്‍സാത്, ബാഷിര്‍ഹാട്ട്, ജയനഗര്‍, മാതുര്‍പുര്‍, ഡയമണ്ട് ഹാര്‍ബര്‍, ജാദവ്പുര്‍, കൊല്‍ക്കത്ത ദക്ഷിണ്‍, കൊല്‍ക്കത്ത ഉത്തര്‍ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് ബംഗാളില്‍ പോളിങ് പുരോഗമിക്കുന്നത്. 967 കമ്പനി കേന്ദ്രസേനയേയും 33,000 സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരേയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.

ഏഴു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലേക്കാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *