ഡല്‍ഹി: നീറ്റ് പുന:പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പുതിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരുടെ എണ്ണം 67 നിന്ന് 61 ആയി കുറഞ്ഞു. മെയ് 30ന് നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ടായിരുന്നു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് 718, 719 എന്നിങ്ങനെ മാര്‍ക്ക് ലഭിച്ചത് സംശയാസ്പദമാണെന്നുമായിരുന്നു ആരോപണം.

സുപ്രിം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തിയത്. എന്നാല്‍ 813 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പരീക്ഷയെഴുതിയത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഇന്ന് പരീക്ഷ നടന്നത്.

നീറ്റ് പരീക്ഷയില്‍ 180 ചോദ്യങ്ങള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ ഉത്തരമെഴുതേണ്ടത്. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയാല്‍ പരമാവധി 720 മാര്‍ക്കാണ് ലഭിക്കുക. ഒരു ചോദ്യം ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറയും.716 മാര്‍ക്ക് ലഭിക്കും.ഒരു ചോദ്യത്തിനുള്ള ഉത്തരം തെറ്റിയാല്‍ നെഗറ്റീവ് മാര്‍ക്ക് കൂടി കിഴിച്ച് 715 മാര്‍ക്കാണ് ലഭിക്കുക. എന്നാല്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് 718 ഉം 719 ഉം മാര്‍ക്ക് ലഭിച്ചതായി നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി പ്രസിദ്ധീകരിച്ച ഫലത്തിലുണ്ടായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്ക് നല്‍കിയതാണെന്ന വിശദീകരണവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *