ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് വിലക്കുറവ്. എന്നാല്‍ ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റം ഇല്ല.

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് എല്‍പിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തില്‍ സിലിണ്ടര്‍ നിയന്ത്രണത്തിനൊപ്പം വിലക്കയറ്റവും നേരിട്ടിരുന്നു. മെയ് ആദ്യവാരം വാണിജ്യസിലിണ്ടറുകള്‍ക്ക് 900 രൂപയിലേറെ കൂട്ടിയിരുന്നു.

നിലവില്‍ യുദ്ധത്തിന് മുന്‍പുള്ള തരത്തില്‍ വിതരണം പുനസ്ഥാപിക്കാനാണ് തീരുമാനം എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചത്. കടുത്ത ക്ഷാമം നേരിട്ട പശ്ചാത്തലത്തില്‍ എല്‍പിജി വിതരണത്തിന് പ്രഥമ പരിഗണന രാജ്യത്തെ കുടുംബങ്ങള്‍ക്കായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *