സംസ്ഥാനത്ത് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നവംബര്‍ ഒന്നു മുതല്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. പോസ്റ്റ് കാര്‍ഡിന്റെ വലിപ്പത്തിലുള്ള കാര്‍ഡുകള്‍ക്ക് 25 രൂപ നല്‍കണം. ആവശ്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈനായോ അപേക്ഷിക്കാം. മുൻഗണനാ വിഭാഗത്തിന് സൗജന്യമായി കൊടുക്കുന്നത് ആലോചിക്കും.സാധാരണ കാര്‍ഡ് നടപടികളിലൂടെ തന്നെ റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാക്കി മാറ്റിയെടുക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
ക്യൂ ആര്‍ കോഡ്, ബാര്‍ കോഡ് എന്നിവയുള്ള കാര്‍ഡില്‍ ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങള്‍ മുന്‍വശത്ത് രേഖപ്പെടുത്തും.

പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതീകരിച്ചതാണോ, എല്‍പിജി കണക്ഷന്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ മറുവശത്തുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊണ്ടുവന്ന ഇ- റേഷന്‍ കാര്‍ഡ് പരിഷ്‌കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് ആക്കിയത്.

ഇ- കാര്‍ഡിന് ആധാര്‍ കാര്‍ഡാണ് മാതൃകയാക്കിയത്. റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാന്‍ കഴിയുന്നതാണ് അതിന്റെ നേട്ടം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ അംഗീകാരം നല്‍കുന്നതോടെ, പിഡിഎഫ് രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് പ്രിന്റെടുക്കാം. സ്മാര്‍ട്ട് കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ എത്തി കൈപ്പറ്റണം.

പ്രവർത്തനം

കടകളിൽ ഇ-പോസ് മെഷീനൊപ്പം ക്യൂ ആർ കോഡ് സ്കാനറും വയ്ക്കും. സ്കാൻ ചെയ്യുമ്പോൾ വിശദവിവരം സ്ക്രീനിൽ തെളിയും. റേഷൻ വാങ്ങുമ്പോൾ വിവരം ഗുണഭോക്താവിന്റെ മൊബൈലിൽ ലഭിക്കും.

നേട്ടം

 തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം, യാത്രകളിൽ കരുതാം

 ഒരു രാജ്യം ഒരു കാ‌ർഡ് വരുമ്പോൾ കൂടുതൽ പ്രയോജനകരം

കാർഡ് കിട്ടാൻ

അക്ഷയ കേന്ദ്രങ്ങൾ വഴിയോ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിംഗ് ഓഫീസറോ അംഗീകരിച്ചാൽ കാർഡ് അപേക്ഷകന്റെ ലോഗിൻ പേജിലെത്തും. ഇതിന്റെ പ്രിന്റെടുത്ത് ഉപയോഗിക്കാം. അറിയിക്കുന്ന ദിവസം ഓഫീസിലെത്തി കാർഡ് കൈപ്പറ്റാം.

Leave a Reply

Your email address will not be published. Required fields are marked *