കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സമഗ്രമായ മാറ്റങ്ങൾ വരുത്തുമെന്നും, ഇതിനായി വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. കോളേജ് സന്ദർശിച്ച് വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാർ, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സഹകരണ മേഖലയിൽ നിന്ന് ആരോഗ്യ വകുപ്പിലേക്ക് മാറിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പഠിച്ച് പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതോടൊപ്പം കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേൺ പുതുക്കുമെന്നും മന്ത്രി അറിയിച്ചു. റീ ഓപ്ഷൻ പരിഗണിക്കുന്നത് ഉൾപ്പെടെ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകും. ഡെന്റൽ, നഴ്സിങ് കോളേജുകളിൽ പ്രിൻസിപ്പൽമാരെ നിയമിക്കുക, വിദ്യാർഥികൾക്ക് പുതിയ ഹോസ്റ്റൽ സൗകര്യം ഒരുക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കും. ചികിത്സതേടിയെത്തുന്നവർക്ക് സൗജന്യ മരുന്ന് തടസ്സമില്ലാതെ നൽകുമെന്നും, നന്നായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി എം.പി, എം.എൽ.എ, സി.എസ്.ആർ ഫണ്ടുകൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിലാത്തറ ഹോപ്പിന്റെ 22-ാം വാർഷികവും സ്ഥാപകദിനാഘോഷവും ഉദ്ഘാടനം ചെയ്തുകൊണ്ട്, ആരോഗ്യമേഖലയെ കരിവണ്ടിയുഗത്തിൽ നിന്ന് വന്ദേഭാരത് കാലത്തേക്ക് മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ സമഗ്ര മാറ്റങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കും. മാനസികാരോഗ്യകേന്ദ്രങ്ങളുടെ പേര് മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്നും, രോഗം ഭേദപ്പെട്ടവരെ ഏറ്റെടുക്കാൻ മടി കാണിക്കുന്ന പ്രവണത മാറേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
