തിരുവനന്തപുരം: പാറശാല ഷാരോൺ കൊലപാതകക്കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും ചേർന്ന് തെളിവ് നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. കഷായക്കുപ്പി കണ്ടെടുക്കാൻ ഇവരെ ഇന്ന് ഉച്ചയ്ക്ക് ശേഷം കളിയിക്കാവിളയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും.ഷാരോണിന് വിഷം നൽകിയ വിവരം മൂന്നാം ദിവസം ഗ്രീഷ്മ അമ്മയോട് പറഞ്ഞിരുന്നു. ഇതോടെ സംഭവം പുറത്തറിയാതിരിക്കാൻ അമ്മ സിന്ധു, സഹോദരൻ നിർമ്മൽകുമാറിനൊപ്പം ചേർന്ന് തെളിവ് നശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

കീടനാശിനി കലർന്ന കഷായക്കുപ്പി വീട്ടിൽനിന്ന് അകലെയുള്ള കാടുനിറഞ്ഞ പ്രദേശത്ത് ഇവർ ഉപേക്ഷിക്കുകയായിരുന്നു. രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികൾ പൊലീസിനോട് കുറ്റം സമ്മതിച്ചത്. ഗ്രീഷ്മയുടെ മറ്റൊരു അമ്മാവന്റെ മകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കഷായക്കൂട്ട് വാങ്ങി നൽകിയത് ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഇവർക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. സംഭവദിവസം ഗ്രീഷ്മയുടെ പിതാവ് ജോലിയുമായി ബന്ധപ്പെട്ട് ചടയമംഗലത്തായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം, ഗ്രീഷ്മയെ മജിസ്‌ട്രേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നത്തെ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റാനാണ് തീരുമാനം. ഗ്രീഷ്മക്കെതിരെ ആത്മഹത്യാശ്രമത്തിനും നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *