തിരുവനന്തപുരം: കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ പി എസ് ഷൈജുവിനെയാണ് വീട്ടിലെ രണ്ടാമത്തെ നിലയിലെ മുറിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 2016 ജനുവരിയിൽ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപത്ത് വച്ച് പാലാംകോണം സ്വദേശി സൂര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയിണ് ഷൈജു.

പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യ ഭവനിൽ സൂര്യ(26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2016 ജനുവരി 27 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോ സ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് കത്തി കൊണ്ട് യുവതിയെ കുത്തി കൊലപ്പെടുത്തിയത്.

നിലവിളി കേട്ട് സ്ഥലവാസിയായ വീട്ടമ്മ വന്ന് നോക്കുമ്പോഴാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്ന് പോകുന്നതും കണ്ടത്. ഇവർ അറിയിച്ച പ്രകാരം പൊലിസ് സംഭവം നടക്കുന്നത്. പ്രതി കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തിൽ നിന്ന് പൊലിസ് കണ്ടെടുത്തു. ആറ്റിങ്ങൽ നഗരത്തിൽ ആദ്യമായാണ് ഇത്തരമൊരു കൊലപാതകം
നടക്കുന്നത്.

കൃത്യത്തിന് മൂന്ന് മാസം മുൻപാണ് ഷൈജു സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലയ്ക്ക് മൂന്ന് ദിവസം മുൻപ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു. പ്രതിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന് യുവതി തയാറെടുത്തതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്.

Leave a Reply

Your email address will not be published. Required fields are marked *