തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അക്രമിച്ചവർക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് കെ മുരളീധരൻ എംപി. ഈ അക്രമണത്തിൻ്റെ കാരണം സർക്കാരിൻ്റെ പിടിപ്പുകേടാണ്. വിഴിഞ്ഞം വിഷയത്തിൽ സിപിഐഎം മലക്കം മറിയുകയാണ്. യുഡിഎഫ് കാലത്ത് മത്സ്യത്തൊഴിലാളികളെ പിന്തുണച്ചവർ ഇന്ന് അവരെ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്ന് മുരളീധരൻ ആരോപിച്ചു . തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഇതുവരെ വിഴിഞ്ഞം തുറമുഖം നേരിട്ട് സന്ദർശിച്ചിട്ടില്ലായെന്ന് അദ്ദേഹം പരിഹസിച്ചു.

‘മന്ത്രി അബ്ദുറഹ്മാൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രിമാരുടെ നാക്ക് നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. നേമം സീറ്റ് കിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് മന്ത്രി ശിവൻകുട്ടി ലത്തീൻ അതിരൂപതയെ വിമർശിക്കുന്നത്.’ എന്നും മുരളീധരൻ പറഞ്ഞു. കടപ്പുറത്തെ പ്രശ്നങ്ങൾ കൈവിട്ടു പോകുമെന്ന് അറിയാത്ത ആളാണോ മുഖ്യമന്ത്രി. ആരാണ് ഇവിടെ തീവ്രവാദി. അങ്ങനെ ആരെങ്കിലും നുഴഞ്ഞുകയറിയിട്ടുണ്ടെങ്കിൽ അവരെ വെളിച്ചത്തു കൊണ്ടുവരേണ്ടത് സർക്കാരല്ലേ എന്നും അദ്ദേഹം ചോദിച്ചു.

‘മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികൾ എന്ന് വിളിക്കാൻ ആരാണ് മന്ത്രിക്ക് അനുമതി കൊടുത്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ സംഘപരിവാറിനെ അഴിഞ്ഞാടാൻ അനുവദിക്കുന്ന സ്ഥിതിയാണ് ഇവിടെ. മത്സ്യത്തൊഴിലാളിയുടെ ചട്ടിയിൽ കൈയിട്ട് വേണോ അദാനിയുടെ നഷ്ടം നികത്താൻ. അതു കൊടുക്കുന്നത് സംഘി മുഖ്യമന്ത്രിയല്ല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് എന്നോർക്കണം. സംഘർഷം കത്തി നിൽക്കുന്ന വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷൻ ആക്രമണം ഉണ്ടാകും എന്ന് സർക്കാർ അറിഞ്ഞില്ലേ. അത് സർക്കാരിൻറെ പരാജയമാണെന്നും’ അദ്ദേഹം കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *