1.90 കോടി രൂപയുടെ ഇൻഷുറൻസ് തുകക്ക് വേണ്ടി ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തി ഭർത്താവ്.ബൈക്കിൽ പോകുന്ന സമയത്ത് എസ് യുവി ഇടിപ്പിച്ചാണ് കൊലപാതകം.വിശദമായ അന്വേഷണത്തിനൊടുവിൽ സംഭവം പുറത്തുവരികയായിരുന്നു.ജയ്പുര്‍ സ്വദേശിയായ ശാലു ദേവി(32) ബന്ധുവായ രാജു(36) എന്നിവരുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ശാലുദേവിയുടെ ഭര്‍ത്താവ് മഹേഷ് ചന്ദ്ര, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുകേഷ് സിങ് റാത്തോഡ്, ഇയാളുടെ കൂട്ടാളികളായ രാകേഷ് കുമാര്‍, സോനു സിങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശാലുവിന്റെ പേരിലുള്ള 1.90 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭര്‍ത്താവ് മഹേഷ് ചന്ദ്രയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.മഹേഷ് ചന്ദിന്റെ നിർദ്ദേശ പ്രകാരം ഷാലുവും ബന്ധുവായ രാജുവും ഒന്നിച്ച് ക്ഷേത്രത്തിൽ പോകുന്ന സമയത്താണ് എസ്‍യുവി ഇവരെ ഇടിച്ചത്. ഷാലു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബന്ധുവായ രാജു ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 2017 മുതല്‍ മഹേഷ്-ശാലു ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്.ദമ്പതിമാര്‍ തമ്മില്‍ സ്വരചേര്‍ച്ചയില്‍ അല്ലാതിരുന്നിട്ടും മഹേഷ് ഭാര്യയുടെ പേരില്‍ വന്‍തുകയ്ക്ക് ഇന്‍ഷുറന്‍സ് പോളിസിയെടുത്തത് സംശയത്തിനിടയാക്കി. ക്രിമിനല്‍ പശ്ചാത്തലമുള്ള മുകേഷ് സിംങ് എന്ന ആളുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.ഇയാൾക്ക് പത്തുലക്ഷം രൂപയാണ് മഹേഷ് വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ അഞ്ചരലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു. ഒക്ടോബര്‍ അഞ്ചാം തീയതി ഭാര്യയും ബന്ധുവും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍ ലൊക്കേഷന്‍ വിവരങ്ങളടക്കം കൈമാറിയത് മഹേഷ് തന്നെയായിരുന്നു. തുടര്‍ന്നാണ് മുകേഷും സംഘവും രണ്ടുപേരെയും കാറിടിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
Home National