കേന്ദ്ര പദ്ധതികളുടെ ഗുണഭോക്‌താക്കളുടെ കണക്കെടുത്താൽ കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പറഞ്ഞു. കേരളം ഭരിക്കുന്നവരുടെ ദുഷ്ചെയ്തി കൊണ്ടാണിതെന്നും സുരേഷ് ഗോപി ആരോപിച്ചു. ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ ചങ്കുറപ്പുള്ള ഒരു നേതാവും കേരളത്തിലെ ഭരണപക്ഷത്തില്ല.‍‍ ബിജെപിയോട് വലിയ എതിര്‍പ്പുള്ള ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടിൽ മുദ്ര വായ്പ, ആവാസ് യോജന തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ എത്രപേരിലേക്ക് എത്തിയെന്ന കണക്കെടുക്കണം. അത് പരിശോധിച്ചാല്‍ ഇവിടുത്തെ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും നാണിച്ച് തലകുനിക്കേണ്ട അവസ്ഥയുണ്ടാകും. ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും ദുഷ് ചെയ്തിമൂലം അര്‍ഹര്‍ക്ക് പദ്ധതികളെക്കുറിച്ച് പോലും അറിയാനാകാത്ത അവസ്ഥയാണുള്ളത്.അത് അടിസ്ഥാന വര്‍ഗത്തോട് ചെയ്യുന്ന കൊടിയ വഞ്ചനയും ചതിയുമാണ്. ഇതിനെയൊക്കെ ചോദ്യം ചെയ്യാന്‍ ചങ്കൂറ്റമോ ചങ്കോ ചങ്കുറപ്പോയുള്ള നേതാവുണ്ടാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മികച്ച രീതിയിൽ വികസിത് ഭാരത് സങ്കൽപ്പ് യാത്ര നടത്തുന്ന ജില്ലകൾക്ക് തന്റെ മകളുടെ പേരിൽ പുരസ്കാരം നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഒന്നാം സമ്മാനം അമ്പതിനായിരം രൂപ, രണ്ടാം സമ്മാനം ഇരുപതിനായിരം രൂപ, മൂന്നാം സമ്മാനം പതിനായിരം രൂപ എന്നിങ്ങനെയായിരിക്കും ക്യാഷ് അവാര്‍ഡ് നല്‍കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. പാലാ മുത്തോലിയില്‍ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.

Leave a Reply

Your email address will not be published. Required fields are marked *