തിരഞ്ഞെടുപ്പ് രംഗം കൊഴിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങും. കോന്നിയിലെ പ്രചരണ പരിപാടിയിലും പിന്നീട് കഴക്കൂട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിലും സംവദിക്കും.
മൂന്നിന് കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും അമിത് ഷായും കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിൽ ഭാഗമാകും. പ്രധാനമന്ത്രി പങ്കെടുക്കുന്ന വിജയ റാലി സമ്മേളനത്തില്‍ ഒരുലക്ഷംപേരെ എത്തിക്കാനാണ് ബിജെപി നേതൃത്വം തയ്യാറെടുപ്പ് നടത്തുന്നത്.
ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പങ്കെടുക്കും.പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഒൻപത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
കോന്നിയിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ പ്രചാരണ യോഗത്തിൽ പങ്കെടുത്തശേഷമാണ് തിരുവനന്തപുരത്തെത്തുക. വൈകിട്ട് 5ന് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനമാണ് പരിപാടി. ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികൾ പങ്കെടുക്കും.
