വാണിജ്യ സിലിണ്ടർ വില വർധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിന് കത്തയച്ച് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും പെട്രോളിയം മന്ത്രാലയത്തിനും, മന്ത്രി സുരേഷ് ഗോപിക്കുമാണ് കത്തയച്ചത്. സിലിണ്ടറുകൾക്ക് വില കുറച്ചില്ലെങ്കിൽ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടേണ്ടിവരും എന്നും മുന്നറിയിപ്പ്.
അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് വാണിജ്യസിലിണ്ടർ വില കുത്തനെ കൂട്ടിയത്. വിലവർധന ഹോട്ടൽ-കാറ്ററിംഗ് മേഖലയ്ക്ക് മേലുള്ള ഇടിത്തീയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഈ മാസം ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചിരുന്നു. എറണാകുളത്ത് ഐഒസിയിലേക്ക് മാർച്ച് നടത്തുമെന്നും ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു.
19 കിലോ വാണിജ്യസിലിണ്ടറിന് 993 രൂപയും അഞ്ച് കിലോ സിലിണ്ടറിന് 261 രൂപയുമാണ് കൂട്ടിയത്. ഒറ്റത്തവണ ഇത്രയും വില കൂടുന്നത് അപൂർവമാണ്. ഇതോടെ സംസ്ഥാനത്ത് 19 കിലോ വാണിജ്യ സിലിണ്ടറിന് മൂവായിരം രൂപ കടന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വില കൂട്ടാനുള്ള പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെ തീരുമാനം. ഈ വർഷം ആറാം തവണയാണ് വാണിജ്യസിലിണ്ടറിന് വില കൂട്ടിയത്. എന്നാൽ ഒറ്റത്തവണ ഇത്രയും വില കൂടുന്നത് ഇതാദ്യമായാണ്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
