ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫ പിടിയിൽ. ആന്ധ്ര – കർണാടക അതിർത്തിയിൽ വെച്ചാണ് പ്രതിയായ മുഹമ്മദ് ഹനീഫ പിടിയിലായത്. മുക്കത്ത് എംഡിഎംഎയുമായി പിടിയിലായ കേസിൽ തെളിവെടുപ്പിനായി ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ഇയാൾ ഗുജറാത്തിലെ വഡോദരയിൽ വെച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ ദില്ലിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. വഡോദര സ്റ്റേഷന് സമീപം വെച്ച് ട്രെയിനിൽ നിന്ന് ചാടിയാണ് ഹനീഫ രക്ഷപ്പെട്ടത്. മുക്കം ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്.
വഡോദര റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാതിരുന്നത് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു.
