ബെംഗളൂരുവിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് മംഗളൂരു – യശ്വന്ത്പൂർ റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകൾക്കുമിടയിൽ ഓഗസ്റ്റ് 1 – ന് രാത്രിയാണ് ഈ അപകടമുണ്ടായത്. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
വലിയ തോതിൽ മണ്ണും കല്ലും പാളത്തിലേക്ക് പതിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 2 – ന് സർവീസ് നടത്തേണ്ടിയിരുന്ന മംഗളൂരു – യശ്വന്ത്പൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. റിലീഫ് ട്രെയിനുകളും പ്രത്യേക സംഘവും സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും കനത്ത മഴ ജോലികൾക്ക് തടസ്സമാകുന്നുണ്ട്. എങ്കിലും കൂടുതൽ തൊഴിലാളികളെയും യന്ത്രങ്ങളെയും ഉപയോഗിച്ച് പാത എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
റദ്ദാക്കിയതും വഴിതിരിച്ചുവിട്ടതുമായ പ്രധാന ട്രെയിനുകൾ
റദ്ദാക്കിയവ: മംഗളൂരു ജംഗ്ഷൻ – യശ്വന്ത്പൂർ എക്സ്പ്രസ് (16540), യശ്വന്ത്പൂർ – മംഗളൂരു ജംഗ്ഷൻ (16575).
യാത്ര വെട്ടിച്ചുരുക്കിയവ: ബെംഗളൂരുവിൽ നിന്നുള്ള മുരുഡേശ്വർ എക്സ്പ്രസ് (16585), കോഴിക്കോട് എക്സ്പ്രസ് (16511) എന്നിവ ഹസനിൽ യാത്ര അവസാനിപ്പിച്ചു. വിജയപുര – മംഗളൂരു എക്സ്പ്രസ് ഹസനിലും, ബെംഗളൂരു – കാർവാർ എക്സ്പ്രസ് സക്ലേഷ്പുരിലും സർവീസ് അവസാനിപ്പിച്ചു. കൂടാതെ കോഴിക്കോട് – ബെംഗളൂരു എക്സ്പ്രസ് (16512) കബക പുത്തൂരിലും, മംഗളൂരു – വിജയപുര എക്സ്പ്രസ് (17378) സുബ്രഹ്മണ്യ റോഡിലും യാത്ര വെട്ടിച്ചുരുക്കി.
