മലപ്പുറം: കേരളത്തില്‍ ഇന്നലെ രാത്രി അതിശക്തമായ മഴ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റവന്യു വകുപ്പ് മന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു. ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. എല്ലാ മുന്നൊരുക്കങ്ങളും തുടരുന്നു. അഞ്ചാം തീയതി വരെ മഴ തുടരും. ഏത് സാഹചര്യം ഉണ്ടായാലും നേരിടാന്‍ നേരത്തെ തയ്യാറെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. കാലവര്‍ഷം കഴിയുന്നത് വരെ ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റാന്നിയില്‍ അടക്കം വെള്ളം ഉയർന്ന ഇടങ്ങളിൽ എത്രയും പെട്ടെന്ന് മാലിന്യം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം സന്നദ്ധ സംഘടനകളെയും ചേര്‍ത്ത് വേഗത്തില്‍ മാലിന്യം നീക്കും. വെള്ളം കുറയുമ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാത്രിയോടെയാണ് വെള്ളം ഇറങ്ങിയത്. ആ പ്രദേശത്ത് ഉള്ളതും, ഒഴുകി എത്തിയതുമായ മാലിന്യങ്ങൾ ഉണ്ടാകും. വെള്ളം പൂര്‍ണമായും ഇറങ്ങിക്കഴിഞ്ഞാലേ മാലിന്യം നീക്കം ചെയ്യാനാകൂ എന്നും വ്യാപാരികളുടെ ആശങ്ക പൂര്‍ണമായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ചാം തീയതി വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുളയില്‍ നിന്നുള്ള പരാതിയില്‍ പ്രതികരിച്ച അദ്ദേഹം രാവിലെ തന്നെ സ്ഥലം എംഎല്‍എയുമായി സംസാരിച്ചെന്നും പ്രഭാതഭക്ഷണം എത്താന്‍ അല്പം വൈകിയിട്ടുണ്ടെന്നും വ്യക്തമാക്കി. നേരത്തെ തന്നെ ഭക്ഷണം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി കേരളത്തില്‍ ഒട്ടനവധി ക്യാമ്പുകള്‍ ഉണ്ടായിട്ടും ഒരു പരാതി മാത്രം വന്നത് സംവിധാനത്തിന്റെ മേന്മയായി കാണുന്നെന്നും ചൂണ്ടിക്കാട്ടി. ഊഹിക്കാന്‍ പോലും കഴിയാത്ത മഴയാണ് പത്തനംതിട്ടയില്‍ പെയ്തത്. കാലവര്‍ഷക്കെടുതിയില്‍ നിലവില്‍ കൊടുക്കുന്ന സഹായധനം തുടരും. വീടുകള്‍ തകര്‍ന്നവര്‍, കൃഷി നശിച്ചവര്‍ അടക്കമുള്ളവര്‍ക്ക് സഹായം ലഭ്യമാക്കും. നിലവിലുള്ള ഗൈഡ് ലൈന്‍ അനുസരിച്ച് മരിച്ച ആളുകള്‍ക്കും ബാക്കി ഉള്ളവര്‍ക്കും സര്‍ക്കാര്‍ സഹായധനം കൈമാറും. റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സഹായം നല്‍കുന്നത് വൈകില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പൂര്‍ണമായും പരിഹരിക്കും. ക്യാമ്പ് മാറ്റണമെങ്കില്‍ ചെയ്യാന്‍ തയ്യാറാണെന്നും കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കുഞ്ഞുങ്ങള്‍ വീട്ടില്‍ സുരക്ഷിതരായിട്ട് ഇരിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. അവധി തരുന്നത് സുരക്ഷിതരായി വീട്ടില്‍ ഇരിക്കാന്‍ വേണ്ടിയാണ്. ഇന്നലെ മലപ്പുറത്തു രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചത് വളരെ വേദനിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
വെള്ളം ഇറങ്ങുന്നതിന് അനുസരിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തന്നെ മാലിന്യം നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
