പാലക്കാട് മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരേയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കി ഭരണസമിതി.എട്ട് കോണ്‍ഗ്രസ് അംഗങ്ങളും ഏഴ് സിപിഎം അംഗങ്ങളും ഒരു ബിജെപി അംഗവും ഒരുപോലെ ഇതിനെ പിന്തുണച്ചു.വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ ഉദ്യോഗസ്ഥരെയോ ഭരണസമിതി അംഗങ്ങളെയോ ‘സാര്‍’, ‘മാഡം’ തുടങ്ങിയ വാക്കുകളുപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ഭരണസമിതി പ്രമേയം പാസാക്കിയത്. ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സര്‍, മാഡം എന്നിവ. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിടുന്ന കാലത്ത് ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നത് പുന:പരിശോധിക്കപ്പെടേണ്ടതാണെന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞത്.പഞ്ചായത്ത് ഓഫിസിലെ സേവനം അവകാശമാണെന്നതിനാലാണ് അഭ്യര്‍ഥിക്കുന്നു, അപേക്ഷിക്കുന്നു എന്നീ പ്രയോഗങ്ങള്‍ ഒഴിവാക്കുന്നത്. ഇതിന് പകരം അവകാശപ്പെടുന്നു, താല്‍പര്യപ്പെടുന്നു എന്ന വാക്കുകള്‍ എഴുതാം. വിധേയത്വം തോന്നുന്ന തരത്തിലുള്ള ഭാഷാപ്രയോഗമോ വിളിയോ ഇല്ലെന്ന കാരണത്താല്‍ ഏതെങ്കിലും സേവനം നിഷേധിക്കപ്പെട്ടാല്‍ പരാതി നല്‍കാമെന്നും ജനങ്ങളോട് പഞ്ചായത്ത് നിര്‍ദേശിച്ചിട്ടുണ്ട്.

പഞ്ചായത്തില്‍ എത്തുന്ന ഏതൊരു പൗരനും പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണസമിതിയെയോ ജീവനക്കാരേയോ സര്‍ എന്നതിന് പകരം ഉപയോഗിക്കേണ്ട പദം ഔദ്യോഗികഭാഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുന്നതുവരെ ഉദ്യോഗസ്ഥരുടെ തസ്തികയോ പേരോ വിളിച്ച് അഭിസംബോധന ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *