താമരശ്ശേരി: താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു. താമരശ്ശേരി പോലീസും താമരശ്ശേരി എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വൻ തോതിലുള്ള അനധികൃത ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വീട്ടുടമയുടെ മകൻ കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശിക്ക്‌ വാടകയ്ക്ക് നൽകിയതായി പറയുന്ന വീട്ടിലാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ മദ്യക്കുപ്പികളും വെടിയുണ്ടകളും കണ്ടെത്തിയത്. എന്നാൽ പരിശോധനയിൽ തോക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല.

പിടിച്ചെടുത്ത തിരകളിൽ ഭൂരിഭാഗവും എംപാനൽ ഷൂട്ടർമാർ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ തോക്കുകളുടെയാണെന്ന് അധികൃതർ വ്യക്തമാക്കി. ആയുധങ്ങളും മദ്യവും എവിടെനിന്നാണ് എത്തിച്ചതെന്ന കാര്യത്തിലും ഇതിന് പിന്നിൽ വലിയ സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വ്യക്തിയെ ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *