വിഴിഞ്ഞം വിഷയത്തിൽ മന്ത്രി അബ്ദുറഹ്മാനെ വൈദികൻ അധിക്ഷേപിച്ചത് വർഗീയതയുടെ വികൃത മനസിനുള്ളതിനാലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രിക്കെതിരായ വർഗീയ പരാമർശം നാക്കുപിഴയല്ല. വിഴിഞ്ഞത്ത് വർഗീയ നിലപാടാണ് സമരത്തിന് നേതൃത്വം നൽകുന്നവർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.ഓലപ്പാമ്പ് കാട്ടി സിപിഐഎമ്മിനെ ആരും പേടിപ്പിക്കേണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു
വർഗീയത മനസിൽ ഉള്ളവർക്കേ പേരിൽ വർഗീയത കാണാൻ കഴിയൂ. തുറമുഖ നിർമാണ വിരുദ്ധ സമര സമിതി കൺവീനർ ഫാദർ തിയോഡോഷ്യസിന് വികൃത മനസാണെന്നും രൂപത മുന്നോട്ടുവച്ച ആറ് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്ന ആവശ്യം മാത്രം മുന്നോട്ടുവച്ചാണ് സമരം തുടരുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അക്രമം ആസൂത്രിതമാണ്. ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ സർക്കാർ ശ്രമിക്കണം. സമരം ചെയ്യുന്നത് മത്സ്യത്തൊഴിലാളികളല്ല. ഇടതു സർക്കാരിനെതിരായ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
