പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിൽ സമസ്തയിലെ യുവ നേതാക്കളെ ഒഴിവാക്കിയെന്ന കാര്യത്തെ കുറിച്ച് കേട്ടിട്ടില്ലെന്നു സാദിഖലി തങ്ങൾ. സമസ്തയിലെ ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുവനേതാക്കളെ പ്രാസംഗികരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ ഈ വിഷയത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മാധ്യമങ്ങളോടുള്ള സാദിഖലി തങ്ങളുടെ പ്രതികരണം. ഭിന്ന ശേഷി സംവരണം മൂലം ന്യൂന പക്ഷങ്ങളുടെ സംവരണാനുകൂല്യം കവരുന്ന അവസ്ഥയുണ്ടാകരുത്. ഇതിനെതിരെ ലീഗ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. അതിനിടെ, ഇ.കെ വിഭാഗം സുന്നികളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയയുടെ അറുപത്തിയൊന്നാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമസ്തയിലെ ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുവനേതാക്കളെ പ്രാസംഗികരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം കനക്കുന്നതിനിടയിലാണ് സമ്മേളനം. ഹമീദ് ഫൈസി അമ്പലക്കടവ് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ കാമ്പസിൽ ലഘുലേഖ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.അതേസമയം ജാമിയ നൂരിയ്യ സമ്മേളനത്തിൽ നിന്ന് സുന്നി നേതാക്കളെ വിലക്കിയ സംഭവം ലീഗ് – സുന്നി പോരായി വളരുന്നുമുണ്ട്. സമ്മേളനം നടത്താൻ അനുവദിക്കില്ല എന്ന് മുന്നറിയിപ്പ് നൽകി ജാമിയ ക്യാമ്പസിൽ ലഘുലേഖ പ്രചാരണം നടന്നു. കൂടാതെ പോഷക സംഘടനകളുടെ പ്രവാസി ഘടകങ്ങളും ഈ വിഷയത്തില്‍ പ്രതിഷേധ കുറിപ്പ് ഇറക്കി. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറിയായ ഹമീദ് ഫൈസിക്ക് പുറമെ സത്താര്‍ പന്തല്ലൂര്‍, സലാഹുദ്ദീന്‍ ഫൈസി തുടങ്ങിയവരെയും പ്രഭാഷകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രോഗ്രാം പട്ടികയില്‍ ഇവരുടെ ആരുടെയും പേരുകളില്ല. ഇതിനെച്ചൊല്ലിയുള്ള പ്രതിഷേധം ലീഗ് – സുന്നി പോരായി വളരുകയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *