വീട്ടിൽ പങ്കാളിയുമായുള്ള വഴക്കിനിടെ ദേഷ്യം വന്ന യുവാവ് വീട്ടിലെ പെറ്റ് ആയി വളർത്തുന്ന പെരുമ്പാമ്പിന്റെ തലയിൽ കടിച്ചു. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ 5.20 -നാണ് സംഭവം നടന്നത്.പൊലീസ് എത്തിയപ്പോൾ വീട്ടിൽ ഒരു യുവാവും യുവതിയും പരസ്പരം ചീത്ത വിളിക്കുന്നതാണ് കേട്ടത്. പൊലീസ് വാതിലിൽ മുട്ടിയപ്പോൾ ഒരു സ്ത്രീ കരയുന്നതും കേട്ടു. വാതിൽ ചവിട്ടി തുറക്കൂ എന്നും യുവതി പറഞ്ഞു. അകത്ത് കടന്ന പൊലീസ് അവിടമാകെ തെരച്ചിൽ നടത്തി.
പൊലീസ് വീട്ടിൽ കയറുമ്പോൾ, കെവിൻ ജസ്റ്റിൻ മയോർഗ എന്ന മുപ്പത്തിരണ്ടുകാരൻ മുറിയിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. അതുപോലെ സ്ത്രീയെ അവരുടെ അനുമതിയില്ലാതെ ഒരു മുറിയിൽ പൂട്ടിയിടാനും അയാൾ ശ്രമിച്ചു. പൊലീസ് അയാളോട് കൈ ഉയർത്താൻ പറഞ്ഞു. എന്നാൽ മയോർഗ അത് കേട്ടില്ല. പൊലീസ് അയാൾക്ക് നേരെ വൈദ്യുത തോക്ക് ഉപയോഗിച്ചു എങ്കിലും അതിനും അയാളെ കീഴടക്കാനായില്ല.
അയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിനെയും അയാൾ അക്രമിച്ചു. ഒരു പൊലീസുകാരന്റെ കണ്ണിനിട്ട് ഇടിച്ചു. ഒടുവിൽ ഒരു വിധത്തിൽ പൊലീസ് ഇയാളെ കീഴടക്കി. തന്റെ പെറ്റ് ആയ പെരുമ്പാമ്പിന്റെ തല അയാൾ കടിച്ചുപറിച്ചു എന്നും യുവതിയാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് പൊലീസ് പാമ്പിനെ കണ്ടെത്തി. അതിന്റെ തല ഇയാൾ കടിച്ച് പറിച്ചു കളഞ്ഞിരുന്നു. യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തു. മൃഗങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമം അടക്കം ഇയാളുടെ മേൽ കുറ്റം ചുമത്തിയിട്ടുണ്ട്.
