
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം വൻ ആവേശത്തിലാണ്. ഇന്ന് പരസ്യ പ്രചാരണം അവസാനിച്ച് നിശബ്‌ദ പ്രചാരണത്തിലേക്ക് കടക്കും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും.ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ ദിവസവും ഓരോ വിഷയങ്ങള്‍ ആയിരുന്നു പാര്‍ട്ടികള്‍ ചര്‍ച്ചയാക്കിയത്. ആം ആദ്മി പാര്‍ട്ടിക്കെതിരെ മദ്യനയ അഴിമതി കോണ്‍ഗ്രസും ബിജെപിയും ആയുധമാക്കി.ബിജെപിക്കെതിരെ യമുനാ നദിയില്‍ ഹരിയാന വിഷം കലര്‍ത്തി എന്ന ആംആദ്മി പാര്‍ട്ടിയുടെ ആരോപണം പാര്‍ട്ടിക്ക് തന്നെ വിനയായി.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപ്പെട്ടത്തോടെ അരവിന്ദ് കേജ്രിവാള്‍ കുരിക്കിലായിരുന്നു.സൗജന്യ വൈദ്യുതി, വെള്ളം, വിദ്യാഭ്യാസ രംഗത്ത് വരുത്തിയ മാറ്റങ്ങള്‍ ഇതൊക്കെ വീണ്ടും തുണയ്ക്കും എന്നാണ് ആംആദ്മി പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.മോദി പ്രഭാവം തന്നെയാണ് ഡല്‍ഹിയിലും ബിജെപിയുടെ ആശ്രയം. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി പ്രചാരണങ്ങളില്‍ ഇറങ്ങിയതോടെ തെരഞ്ഞെടുപ്പ് കളം ചൂട് പിടിച്ചു. ആംആദ്മി പാര്‍ട്ടി എന്ന് പറയാതെ ആപ്ദാ പാര്‍ട്ടി അഥവാ ദുരന്ത പാര്‍ട്ടി എന്നായിരുന്നു മോദിയുടെ പ്രചാരണത്തില്‍ ഉടനീളമുള്ള പരിഹാസം.ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയിളവും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടുതലായുള്ള ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് കരുത്ത് ആകും എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.