
ബജറ്റ് സമ്മേളനത്തിൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം. കുംഭമേളയിലെ ദുരന്തം, കേന്ദ്രമന്ത്രി അമിത് ഷാ, അംബേദ്കറെ അപമാനിച്ച വിഷയം, സുരേഷ് ഗോപിയുടെ ദലിത് വിരുദ്ധ പ്രസ്താവന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ലോക്സഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സുരേഷ് ഗോപിയുടെ ദലിത് വിരുദ്ധ പ്രസ്താവന ചർച്ച ചെയ്യണമെന്ന സന്തോഷ് കുമാറിന്‍റെ ആവശ്യം രാജ്യസഭാ അധ്യക്ഷൻ തള്ളി.അതിനിടെ സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റ് വളപ്പിൽ ഇടത് എംപിമാര്‍ പ്രതിഷേധി ച്ചു. രണ്ടുപേരും മാപ്പ് പറയണമെന്നാണ് ആവശ്യം. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും ഇടത് എംപിമാർ ആവശ്യപ്പെട്ടു.വന്യമൃഗ ആക്രമണത്തിന് പരിഹാരമുണ്ടാകണമെന്ന് എ.എ റഹീം എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ ദുരിതത്തിൽ കേന്ദ്രസർക്കാർ ഇടപെടണം. രാജ്യത്തെ പ്രധാന വിഷയമായി പരിഗണിച്ച് പരിഹാരമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.