തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. അതിരപ്പിള്ളി സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചാല്‍ ഉടന്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടും അറിയിച്ചു.

വാഹനാപകടത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു രാധാകൃഷ്ണന്‍. ഇന്നലെ രാവിലെ ആയിരുന്നു കാലിന്റെ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചത്. അല്പസമയത്തിനകം ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു. ശസ്ത്രക്രിയക്ക് മുന്‍പുള്ള എല്ലാ പരിശോധനകളും നടത്തിയിരുന്നു. കാലില്‍ ശസ്ത്രക്രിയ തുടങ്ങുന്നതിനു മുന്‍പേയാണ് രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.
ഡിവൈഎസ്പി ക്കും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് മോര്‍ച്ചറിയില്‍ എത്തി ഇന്‍ഗ്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പരാതി കയ്യില്‍ കിട്ടിയാല്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നാണ് ജനപ്രതിനിധികളുടെ ആരോപണം. വനവകുപ്പില്‍ താല്‍ക്കാലിക വാച്ചറായ 52 വയസ്സുള്ള രാധാകൃഷ്ണന് 3 പെണ്‍മക്കളാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കഴിഞ്ഞ് ബോഡി വിട്ടു കിട്ടുന്നതിനനുസരിച്ച് സംസ്‌കാരം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *