തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. പമ്പ ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ പമ്പയുടെ ഇരുകരകളിലുമായി താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്.

കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് 190 മീറ്റര്‍ എത്തിയാല്‍ ഡാം തുറന്നുവിടാന്‍ നിര്‍ദേശമുണ്ട്.

ജില്ലയില്‍ അതിതീവ്രമഴയാണെന്നും ആളുകള്‍ ഉടന്‍ തന്നെ മാറിതാമസിക്കണമെന്നും മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. മൂഴിയാര്‍ ഡാം തുറക്കാന്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാന്നിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് നാലടിയായി ഉയര്‍ന്നു. നിലവില്‍ ജലനിരപ്പ് 2344.56 അടിയിലേക്ക് എത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ 2339.62 അടിയായിരുന്നു.

മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് അവധി.

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് കേരളം-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്താകെ 273 ക്യാമ്പുകളിലായി 7,674 പേരാണുള്ളത്. സംസ്ഥാനത്തെ മഴക്കെടുതികളില്‍ 11 മരണം സ്ഥിരീകരിച്ചു. 30 വീടുകള്‍ പൂര്‍ണമായും 293 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

അമ്പലപ്പുഴ-തിരുവല്ല റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *