തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നതിനാൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണെന്നും എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ലെന്നും, ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരിടത്തുനിന്നും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ ശക്തമായ പശ്ചാത്തലത്തിൽ പകർച്ചവ്യാധി ഭീണി മുൻനിർത്തി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാരിന്റെ എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയാണെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനം പ്രളയക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ മന്ത്രി പ്രതികരിച്ചു. “ഊണ് കഴിക്കുന്നത് തെറ്റാണോ” എന്ന് ചോദിച്ച അദ്ദേഹം, ഇത്തരം വിവാദങ്ങൾ വിഷയ ദാരിദ്ര്യത്തിന്റെ ഭാഗമാണെന്നും ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുതെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റർ യാത്രയെക്കുറിച്ചുള്ള വിമർശനങ്ങൾ അനാവശ്യമാണെന്നും, ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടതാണ് ഹെലികോപ്റ്ററെന്നും അദ്ദേഹം ന്യായീകരിച്ചു. യാത്രയ്ക്കിടയിലാണ് ഭാര്യപിതാവിനെ കണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *