പറ്റ്‌ന: ബിഹാര്‍, മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി പിന്നില്‍. ബിഹാറില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ രാജിവെച്ച ബങ്കിപ്പൂരിലും മധ്യപ്രദേശിലെ ദാത്തിയ മണ്ഡലത്തിലും ബിജെപി പിന്നിലാണ്. ഇതില്‍ ബിഹാറാണ് ബിജെപിയെ ഞെട്ടിപ്പിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിതിന്‍ നബിന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നത്.

ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജന്‍സുരാജ് പാര്‍ട്ടി നേതാവ് കൂടിയായ പ്രശാന്ത് കിഷോര്‍ 3811 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. രണ്ടാം സ്ഥാനത്താണ് ബിജെപി. മൂന്നാം സ്ഥാനത്ത് ആര്‍ജെഡിയും. ആകെ 31 റൗണ്ടുകളാണ് ഇവിടെ എണ്ണാനുള്ളത്. ഇതില്‍ ഏഴ് റൗണ്ടുകളുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രശാന്ത് കിഷോര്‍ 13,500 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ നീരജ് കുമാറിന് 9,689 വോട്ടുകളെ നേടാനായുള്ളൂ. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ജന്‍സുരാജ് പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്.

കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി രംഗത്തിറങ്ങിയിരുന്നുവെങ്കിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം ബങ്കിപ്പൂരില്‍ തോറ്റിട്ടില്ല. അതേസമയം മധ്യപ്രദേശിലെ ദാത്തിയ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. ഇവിടുത്തെ എംഎല്‍എയായിരുന്നു രാജേന്ദ്ര ഭാരതി ബാങ്ക് തട്ടിപ്പ് കേസില്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെഞ്ഞെടുപ്പ് വേണ്ടിവന്നത്. ആകെ 15 റൗണ്ടുകളാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്ന് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസിന്റെ ഘന്‍ശ്യംസിങ് മുന്നിലെത്തിയത്. ബിജെപിയുടെ അശുതോഷ് തിവാരിയെക്കാളും 833 വോട്ടിന്റെ ലീഡെ കോണ്‍ഗ്രസിനുള്ളൂ.

അതേസമയം ഗുജറാത്തിലെ മഞ്ചല്‍പ്പൂരിലെ മണ്ഡലത്തിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നുണ്ട്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവിടെ ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി എംഎല്‍എ യോഗേഷ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *