തിരുവനന്തപുരം വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് മദ്യലഹരിയിൽ യുവതിയെ തള്ളിയിട്ടു. യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. യുവതിയെ ആക്രമിച്ച തിരുവനന്തപുരം പനച്ചമൂട് സ്വദേശി സുരേഷ് കുമാര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് വിവരം.

കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് നടുക്കുന്ന സംഭവം നടന്നത്. എറണാകുളത്ത് നിന്ന് കയറിയ രണ്ട് യുവതികളില്‍ ഒരാളെ മദ്യലഹരിയില്‍ സുരേഷ് ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി ഒച്ചവച്ചതോടെയാണ് മറ്റ് യാത്രക്കാര്‍ വിവരമറിഞ്ഞത്. പാളത്തിലേക്ക് തെറിച്ചുവീണ യുവതിയെ നാട്ടുകാരും ട്രെയിനിലെ യാത്രക്കാരും ചേര്‍ന്ന് വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് യുവതിയുടെ നില അതീവ ഗുരുതരമെന്ന് കണ്ടതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. യുവതിയോട് അതിക്രമം കാണിച്ച ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങിയ അക്രമിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് റെയില്‍വേ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

യുവതിയുമായി പ്രതി സുരേഷിന് യാതൊരു മുന്‍പരിചയവുമില്ലെന്നാണ് റെയില്‍വേ പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യപിച്ച് ലക്കുകെട്ട പ്രതി പ്രകോപനമൊന്നുമില്ലാതെ യുവതിയെ തള്ളിയിട്ടുവെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തും പറയുന്നത്. പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്ക് തള്ളിയെന്നാണ് ദൃക്‌സാക്ഷിയായ പെണ്‍കുട്ടിയുടെ മൊഴി. ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു യുവതിക്ക് നേരെ മദ്യപന്റെ ക്രൂരത. യുവതിക്ക് ആന്തരിക രക്തസ്രാവമുണ്ടെന്നാണ് ഡോക്ടേഴ്‌സ് അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *