ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പൂർണ്ണമായും മരവിച്ച അവസ്ഥയിലാണെന്നും പ്രതികൾ ഓരോരുത്തരായി പുറത്തുവരുന്നത് എസ്ഐടിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കേസിലെ തൊണ്ടിമുതൽ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല, വൻ സ്രാവുകളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് അന്വേഷണസംഘം പ്രവർത്തിക്കുന്നതെന്നും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കടകംപള്ളി സുരേന്ദ്രനെതിരെ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്നും, മന്ത്രി വി. ശിവൻകുട്ടി സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴയ്ക്കുന്നത് വെറും ശ്രദ്ധ പിടിച്ചുപറ്റാനാണെന്നും അദ്ദേഹം പരിഹസിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും മികച്ച പ്രതിച്ഛായയുള്ളവരെ രംഗത്തിറക്കാൻ ചർച്ചകൾ നടന്നുവരികയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
