കർണാടകയിൽ ബിജെപി എംഎല്‍എ മാദല്‍ വിരുപാക്ഷപ്പയുടെ മകനില്‍ നിന്ന് 7.7 കോടി രൂപ ലോകായുക്ത പിടികൂടിയ സംഭവത്തിൽ എം എൽ എ ഒളിവിൽ.’40 ശതമാനം കമ്മീഷന്‍’ എന്ന പ്രചാരണത്തോടെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേരത്തെ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളില്‍ ഇതിനകം തന്നെ ബിജെപി പ്രതിരോധത്തിലാണ്. ഇതിനിടെയാണ് വിരുപാക്ഷപ്പയുടെ മുങ്ങല്‍.ബെംഗളൂരു ജലവിതരണവകുപ്പ് ചീഫ് അക്കൗണ്ടന്റായ പ്രശാന്തിന്റെ വീട്ടില്‍നിന്ന് ആറുകോടി രൂപയും ഓഫീസില്‍നിന്ന് 2..02 കോടി രൂപയുമാണ് കണ്ടെത്തിയത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് പ്രശാന്തിനെ അറസ്റ്റുചെയ്തതിനുപിന്നാലെയാണ് ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയത്. മകന്‍ അറസ്റ്റിലായതിനുപിന്നാലെ മാദല്‍ വിരുപാക്ഷപ്പ കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ് (കെ.എസ്.ഡി.എല്‍.) അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. നിലവില്‍ അദ്ദേഹം ഒളിവിലാണ്.
72-കാരനായ മാദല്‍ വിരുപാക്ഷപ്പ ദാവണഗെരെ ചന്നാഗിരി എം.എല്‍.എ.യാണ്. നിലവില്‍ അദ്ദേഹത്തിന്റെ രണ്ടാം ടേമാണിത്. ലിംഗായത്ത് ഉപവിഭാഗമായ സാദര്‍ ലിംഗായത്ത് സമുദായ അംഗമായ വിരുപാക്ഷപ്പ മുന്‍ മുഖ്യമന്ത്രിയും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമായ ബി.എസ്.യെദ്യൂരപ്പയുടെ അടുത്ത അനുയായി കൂടിയാണ്.
കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന വിരുപാക്ഷപ്പ 2008-ലാണ് ആദ്യമായി ജയിച്ചത്.
