
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടിത്തത്തിന് കാരണം യുപിഎസിന്റെ ബാറ്ററി തകരാറെന്ന് പ്രാഥമിക റിപ്പോർട്ട്. ഷോട്ടേജ് കാരണം ബാറ്ററികൾ വീർത്ത്പൊങ്ങി. ഇത് വേഗം പൊട്ടിത്തെറിക്കുകയും തീപിടിക്കുകയുമായിരുന്നു. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗമാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. 34 ബാറ്ററികൾ നശിച്ചുവെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.2026 ഒക്ടോബർ മാസം വരെ വാറണ്ടി ഉള്ളതാണ് എംആർഐ മെഷീനും യുപിഎസും. ഫിലിപ്‌സ് നിയോഗിച്ച ഏജൻസി തന്നെയാണ് യുപിഎസിന്റേയും മെയിന്റനൻസ് നടത്തുന്നത്. 6 മാസത്തിൽ ഒരിക്കൽ ഇവ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി അവർ ഫിലിപ്‌സിന് റിപ്പോർട്ട് നൽകും. മെഡിക്കൽ കോളേജിനും കോപ്പി നൽകും. ആ റിപ്പോർട്ട് കൃത്യമായി മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയർ സൂക്ഷിക്കുന്നുണ്ട്.എമർജൻസി വിഭാഗത്തിൽ രോഗീ പരിചരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് മുതൽ സമഗ്ര അന്വേഷണം ആരംഭിക്കും. യുപിഎസ് റൂമിലേക്കുള്ള പ്രവേശനം അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.