അമ്മയുടെ അന്ത്യചുംബനത്തിനായി അഞ്ച് നാൾ മോർച്ചറി തണുപ്പിൽ കാത്ത് കിടന്ന ലിബ്നയെന്ന 12 വയസുകാരിയുടെ മൃതദേഹം അവസാനമായി മലയാറ്റൂർ നീലിശ്വരം എസ് എൻ ഡി പി സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ചു. കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച ലിബ്‌നയുടെ ഉറ്റവരെ കാണിക്കാനായി ദിവസങ്ങൾ കാത്തുവച്ച ശേഷമാണ് മൃതദേഹം ഇന്ന് സംസ്കരിക്കാനായി തീരുമാനിച്ചത്. രാവിലെ 10.30 യോടെ ലിബ്ന പഠിച്ച മലയാറ്റൂർ നീലിശ്വരം എസ് എൻ ഡി പി സ്കൂളിൽ പൊതുദർശനത്തിനായി മൃതദേഹം എത്തിച്ചു.മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളുമടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.ഉച്ചയ്ക്ക് 2.30 മണിക്ക് മൃതദേഹം ലിബ്നയുടെ വീട്ടിലെത്തിക്കും. തുടർന്ന് 4 മണിക്ക് കൊരട്ടി യഹോവയുടെ സാക്ഷികൾ സെമിത്തേരിയിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. സ്ഫോടനത്തിൽ പരിക്കേറ്റ് ഗുരുതര അവസ്ഥയിൽ തുടരുന്ന അമ്മയെയും സഹോദരനെയും മൃതദേഹം കാണിക്കുന്നതിനായി 5 ദിവസം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ ഇവർക്ക് കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് സംസ്കാരം നടത്താൻ അച്ഛന്‍റ പ്രദീപൻ തീരുമാനിച്ചത്.സ്ഫോടനം നടന്ന് ആറാം ദിവസമാണ് മൃതദേഹം സംസ്കരിക്കുന്നത്. സംഭവദിവസം ആദ്യം കൊല്ലപ്പെട്ടവരിൽ ഒരാൾ 95 ശതമാനം പൊള്ളലേറ്റ ലിബ്നയായിരുന്നു. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമാണ് ലിബ്ന കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. ഇവിടെയാണ് മതകൂട്ടായ്മക്കെതിരെ അഭിപ്രായ ഭിന്നതയെ തുടർന്ന് ഡൊമിനിക് മാർട്ടിൽ ഐഇഡി സ്ഫോടനകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. സംഭവത്തിൽ ലിബ്നയ്ക്കും സഹോദരങ്ങൾക്കും അമ്മയക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ലിബ്നയെ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്കൂളിൽ തന്റെ ക്ലാസിലെ ലീഡറായിരുന്ന ലിബ്ന അധ്യാപികയ്ക്ക് എഴുതിയ അവസാന കത്ത് നാടിന്റെ നൊമ്പരമായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *