കവാർധ (ഛത്തിസ്ഗഢ്)∙ വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. കവാർധ സ്വദേശിയായ സർജു മർകം (33) എന്നയാളാണ് അറസ്റ്റിലായത്. വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നവവരൻ ഹേമേന്ദ്ര മെറാവി, സഹോദരൻ രാജ്കുമാർ എന്നിവരാണ് മരിച്ചത്. വരൻ സംഭവസ്ഥലത്തും സഹോദരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
മുപ്പത്തിമൂന്നുകാരനായ സർജു മർകം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇതിനിടെയാണു ഹേമേന്ദ്ര വിവാഹം കഴിച്ച ഇരുപത്തൊൻപതുകാരിയുമായി സർജു അടുപ്പത്തിലായത്. തന്റെ രണ്ടാം ഭാര്യയാകാൻ സർജു യുവതിയെ നിർബന്ധിച്ചിരുന്നു. എന്നാൽ, ഈ ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങൾ ഹേമേന്ദ്രയുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. ഇതിൽ കുപിതനായ സർജു, പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പുതിയ ഹോം തിയറ്റർ സിസ്റ്റം വാങ്ങിയ സർജു, അതിൽ രണ്ടു കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ചശേഷം സമ്മാനമായി നൽകിയെന്നാണു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
