കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു. കോഴിക്കോടുനിന്നു ബെംഗളുരുവിലേക്കുള്ള ഗരുഢപ്രീമിയം സർവീസ് പുലർച്ചെ നാലരയോടെയാണ് ആരംഭിച്ചത്.
നവകേരള ബസ് കോഴിക്കോട് ബാംഗ്ലൂർ റൂട്ടിൽ വൻ ബുക്കിംഗുമായി ഹിറ്റായതോടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് മാധ്യമങ്ങൾ.ആദ്യ യാത്രയിൽ വാതിൽ തകർന്നു;കെട്ടിവെച്ച് യാത്ര തുടർന്നു എന്ന വിധത്തിലാണ് ബസിനെ പിന്തുടരുന്ന മാധ്യമങ്ങൾ വാർത്ത നൽകിയത്.എന്നാൽ സംഭവിച്ചത് എന്താണെന്ന അന്വേഷണം പോലും നടത്താതെയായിരുന്നു ഈ വാർത്തകൾ.
യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി. ബസിൻ്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്‌തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിൻ്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു.
തുടർന്നു ബത്തേരി ഡിപ്പോയിൽനിന്ന് വാതിലിന്റെ തകരാർ പരിഹരിച്ചു. എമർജൻസി എക്‌സിറ്റ് സ്വിച്ച് ഓൺ ആയി കിടന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണു വിവരം.
അതേസമയം, ഗുണ്ടൽപേട്ടിൽ ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ യാത്രക്കാരെ പിൻവാതിലിലൂടെയാണു പുറത്തിറക്കിയത്. തകരാർ പരിഹരിച്ചെങ്കിലും വാതിൽ തുറന്നാൽ വീണ്ടും പ്രശ്നമുണ്ടാകുമോ എന്ന പേടിയാണ് ജീവനക്കാർക്കുള്ളത്.