കോഴിക്കോട്: ബംഗളൂരുവില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി കുടുംബത്തിന് അയച്ചതായും എട്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പരാതി. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഫ്‌ലോറിക്കന്‍ റോഡ് സ്വദേശിയായ യുവാവാണ് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസം 24-നാണ് യുവാവ് ബംഗളൂരുവിലേക്ക് പോയത്. സുഹൃത്തിനൊപ്പം ഫ്‌ലാറ്റില്‍ താമസിക്കുകയായിരുന്ന യുവാവിനെ മറ്റൊരു സുഹൃത്ത് വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ആറംഗസംഘം ഫ്‌ലാറ്റില്‍ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് പരാതി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുള്ള രഹസ്യ കേന്ദ്രത്തില്‍ തടഞ്ഞുവെച്ച സംഘം, മോചിപ്പിക്കണമെങ്കില്‍ എട്ട് ലക്ഷം രൂപ നല്‍കണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടതായും യുവാവ് പരാതിയില്‍ പറയുന്നു.

യുവാവിന്റെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണിലൂടെ വീട്ടുകാര്‍ക്ക് അയച്ചുവെന്നും പണം നല്‍കാത്തപക്ഷം കൂടുതല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കുന്നു.

പിന്നീട് തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് നാട്ടിലെത്തി ഇന്നലെ വൈകിട്ടാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒരു യുവതി ഉള്‍പ്പെടെ ആറുപേരാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികള്‍ കോഴിക്കോട് സ്വദേശികളാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *