ഇന്ത്യയില്‍ എത്തിയ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11ന് ഹൈദരാബാദ് ഹൗസില്‍ 23-ാമത് ഇന്ത്യാ- റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് തുടക്കമാകും. രാഷ്ട്രപതിഭവനില്‍ പുടിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് പുടിന്‍ ആദരാഞ്ജലി അര്‍പ്പിക്കും. വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തില്‍ മോദിയും പുടിനും പങ്കെടുക്കും. പുടിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു വിരുന്നൊരുക്കും

ആരോഗ്യം, പ്രതിരോധം, കൃഷി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചേക്കും. ഇരുപത്തിമൂന്നാമത് ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയിലും വ്‌ളാഡിമിര്‍ പുടിന്‍ പങ്കെടുക്കും.

അമേരിക്കയ്ക്ക് റഷ്യയില്‍ നിന്നും യുറേനിയം വാങ്ങാമെങ്കില്‍ ഇന്ത്യയ്ക്ക് എന്തുകൊണ്ട് റഷ്യയില്‍ നിന്നും എണ്ണ വാങ്ങിക്കൂടാ പുടിന്‍ ചോദിച്ചു. ഇന്ത്യയുമായുള്ള റഷ്യയുടെ ഊര്‍ജ പങ്കാളിത്തം സുസ്ഥിരമാണെന്നും പാശ്ചാത്യ ഉപരോധങ്ങള്‍ അതിനെ ബാധിക്കില്ലെന്നും പുടിന്‍ പറഞ്ഞു. ഡോണ്‍ബാസ് വിട്ടു നല്‍കാതെ യുക്രെയ്ന്‍ യുദ്ധം അവസാനിക്കില്ലെന്നും പുടിന്‍ പറഞ്ഞു. യുക്രെയ്ന്‍ സൈന്യം ഡോണ്‍ബാസില്‍ നിന്നും പിന്മാറാത്തപക്ഷം സൈനികാക്രമണത്തിലൂടെ പ്രദേശം കീഴടക്കുമെന്നും പുടിന്‍. ലക്ഷ്യങ്ങള്‍ നേടിയശേഷം മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്നും പുടിന്‍ പറയുന്നു.

ഡല്‍ഹിയിലെ പാലം സൈനിക വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റിന് രാജ്യം ഹൃദ്യമായ സ്വീകരണമാണ് നല്‍കിയിരുന്നത്. പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് പ്രധാനമന്ത്രി നേരിട്ട് എത്തിയാണ് പുടിനെ സ്വീകരിച്ചത്. ഇരുവരും ഒരേ വാഹനത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *