കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഓരോ മണ്ഡലത്തിലെയും ഫലം വിശദമായി പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പിൽ ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്നും പരാജയകാരണങ്ങൾ ഗൗരവമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നാദാപുരത്തെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പാർട്ടി പരിശോധിക്കും. മൂന്ന് മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചത് വലിയ അപകടസൂചനയാണെന്നും മതേതര ശക്തികൾ ഇതിനെ ഗൗരവമായി കാണണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

അതേസമയം, എൽഡിഎഫ് വോട്ടുകൾ വ്യാപകമായി ബിജെപിയിലേക്ക് ചോർന്നത് മുന്നണിയെ ആശങ്കയിലാക്കുന്നുണ്ട്. തിരുവനന്തപുരം കഴക്കൂട്ടത്ത് പതിനേഴായിരം വോട്ടും സിപിഐയുടെ ഉറച്ച കോട്ടയായിരുന്ന ചാത്തന്നൂരിൽ പതിനൊന്നായിരം വോട്ടും ഇത്തവണ എൽഡിഎഫിന് കുറഞ്ഞു. ചാത്തന്നൂരിലെ ബിജെപിയുടെ വിജയത്തിൽ ബിനോയ് വിശ്വം മറുപടി പറയണമെന്ന് മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിൽ ആവശ്യപ്പെട്ടു. ജനങ്ങളല്ല, മറിച്ച് ജനങ്ങളെ ഭരിക്കുന്നവരാണ് തിരുത്തേണ്ടതെന്ന് അദ്ദേഹം വിമർശിച്ചു.

പാർട്ടിയിൽ നിന്നും ജനങ്ങൾ അകന്നുപോയതിന്റെ തെളിവാണ് ഈ ഫലമെന്ന് കെ.ഇ. ഇസ്മായിൽ പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്തം ഒരാളുടെ തലയിൽ മാത്രം കെട്ടിവയ്ക്കുന്നത് ശരിയല്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് അദ്ദേഹം തിരുത്തണമെന്നും ഇസ്മായിൽ തുറന്നടിച്ചു. പരാജയത്തിൽ എല്ലാവർക്കും പങ്കുണ്ടെന്നും കൂട്ടായ തിരുത്തലുകളാണ് ആവശ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *