തിരുവനന്തപുരം: ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാന്‍ ദേശീയ നേതൃത്വത്തിന്റെ നീക്കം. സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ കശുവണ്ടി അഴിമതിക്കേസില്‍ പ്രതിയായ സാഹചര്യത്തിലാണ് തീരുമാനം. ആര്‍ ചന്ദ്രശേഖരന് എതിരെ നടപടിക്കും ഐഎന്‍ടിയുസി ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചന്ദ്രശേഖരനെ സംഘടനയില്‍ നിന്നും പുറത്താക്കാനാകും കമ്മിറ്റി തീരുമാനം. ഇയാള്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ദേശീയ തലത്തിലുള്ള മലയാളി നേതാക്കള്‍ തന്നെ ചന്ദ്രശേഖരനെ പുറത്താക്കണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടിക്കകത്തും സംഘടനയ്ക്കകത്തും ഇദ്ദേഹത്തിന് സംരക്ഷണം ലഭിച്ചു എന്ന പരാതിയും നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. ഒടുവില്‍ യുഡിഎഫ് സര്‍ക്കാര്‍ തന്നെ ആര്‍ ചന്ദ്രശേഖരനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടി എടുക്കാന്‍ ദേശീയ നേതൃത്വം തീരുമാനം എടുത്തത്.

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ പുതിയ നേതൃത്വത്തിന് സംഘടനാ ചുമതല ഏല്‍പ്പിക്കാന്‍ കൂടിയാകും ദേശീയ നേതൃത്വത്തിന്റെ നീക്കം. സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മിച്ചതിലടക്കം വ്യാപകമായ ക്രമക്കേട് ആരോപണം സംഘടനയ്ക്കുള്ളില്‍ ചന്ദ്രശേഖരനെതിരെ ഉയര്‍ന്നിരുന്നു. അത് പരാതിയായി ദേശീയ നേതൃത്വത്തിന്റെ മുന്നില്‍ എത്തുകയും ചെയ്തിരുന്നു. ആ ഘട്ടത്തില്‍ ഒന്നും ചന്ദ്രശേഖരനെതിരെ നടപടി ഉണ്ടായിരുന്നിന്നില്ല.

2006 മുതല്‍ 2015 വരെ കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ചട്ടങ്ങള്‍ ലംഘിച്ച് കോടികളുടെ അഴിമതി നടത്തി കോര്‍പ്പറേഷന് ഭീമമായ നഷ്ടം വരുത്തിയെന്നതാണ് കേസ്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഖാദി ബേര്‍ഡ് സെക്രട്ടറിയായിരുന്ന രതീഷ് ഒന്നാം പ്രതിയും ആര്‍ ചന്ദ്രശേഖരന്‍ മൂന്നാം പ്രതിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *