വടകര : പേരാമ്പ്ര എംഡിഎംഎ കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ വടകര എൻഡിപിഎസ് കോടതി ഇന്ന് പരിഗണിക്കും. കേസ് അന്വേഷണത്തിന്റെ ഭാഗമായി ലഹരി ശൃംഖലയിലെ കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനായി പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കൂടാതെ കേസിലെ മറ്റ് പ്രതികളായ നീഷ്മ, സഫ്വാൻ എന്നിവരുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് തീരുമാനമെടുക്കും.
അധ്യാപികമാരുമായി അടുത്ത ബന്ധമുള്ള ജിജിൽ കുര്യാക്കോസിന്റെ അക്കൗണ്ട് വഴി ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും, അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് 16 ലക്ഷം രൂപ വരെ എത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കീർത്തനയുടെ ഉടമസ്ഥതയിലുള്ള ‘ബൺ മസ്ക’ കട കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും പ്രതികളുടെ വിദേശ യാത്രകളെക്കുറിച്ചും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
