കോഴിക്കോട്: താൻ കസ്റ്റംസിന്റെ പാനൽ അഭിഭാഷകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു യുവതിയിൽ നിന്ന് 50 ലക്ഷം രൂപയിലധികം തട്ടിയെടുത്ത കേസിൽ യുവ അഭിഭാഷക അറസ്റ്റിലായി. പാലക്കാട് ഒലവങ്കോട് സ്വദേശിനിയും 38 വയസ്സുള്ള അഭിഭാഷകയുമായ പ്രവീണ ആനന്ദ സദനം ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. സുഹൃത്തു വഴിയാണ് ഇവർ മാവൂർ സ്വദേശിനിയായ പരാതിക്കാരിയെ പരിചയപ്പെട്ടത്.

വിശ്വാസ്യത നേടിയെടുത്ത ശേഷം, കസ്റ്റംസ് പിടികൂടുന്ന സ്വർണം കുറഞ്ഞ വിലയ്ക്ക് പുറത്തിറക്കി നൽകിയാൽ ഉയർന്ന കമ്മീഷൻ നേടാമെന്ന് പറഞ്ഞ് പ്രവീണ പരാതിക്കാരിയെ വശീകരിച്ചു. ഈ വാഗ്ദാനത്തിൽ വിശ്വസിച്ച്, യുവതി സ്വന്തം കൈവശമുണ്ടായിരുന്ന സ്വർണം പണയം വെച്ചും മറ്റുമായി 56.50 ലക്ഷം രൂപ പ്രവീണയ്ക്ക് കൈമാറി. എന്നാൽ പണം കൈപ്പറ്റിയ ശേഷം കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. മെഡിക്കൽ കോളേജ് എസിപി ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്ത് നിന്നാണ് പ്രവീണയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *