കൊച്ചി: മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നതിലേക്ക് കടന്ന് എസ്ഐടി. സർക്കാരിൽ നിന്നുള്ള രേഖകൾ പൂർണമായും കൈപ്പറ്റിയതിനുശേഷം ചോദ്യം ചെയ്യൽ ആരംഭിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. എ‍ിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി എൻ.പ്രശാന്തിൽ നിന്നും രണ്ടു റിപ്പോർട്ടുകളുടെയും വിവരങ്ങൾ കഴിഞ്ഞ ദിവസം നേരിട്ട് ശേഖരിച്ചിരുന്നു.

വരുമാനം കുറച്ചും ചെലവ് പെരുപ്പിച്ചു കാട്ടിയുമാണ് സ്പോൺസർ ആയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഡിപിആർ ഉണ്ടാക്കിയതെന്ന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ രണ്ടാമത്തെ റിപ്പോർട്ടിൽ പറയുന്നത്. സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗത്തിനെതിരെയും അതീവ ഗുരുതരമായ കണ്ടെത്തലുകൾ ഉൾപ്പെടെ വലിയ ക്രമക്കേടുകൾ ആണ് രണ്ടാം റിപ്പോർട്ടിലുള്ളത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് മൽസരങ്ങളുടെ ഡിപിആർ തയ്യാറാക്കിയത്. വരുമാനം കുറച്ച് കാട്ടിയും ചെലവ് പെരുപ്പിച്ചു കാട്ടിയുമായിരുന്നു ഡിപിആർ.വരുമാനം 82 കോടി രൂപ,ചെലവ് 210 കോടി രൂപ.കമ്മിയുള്ള 128 കോടി ബജറ്റ് ഗ്രാൻറിലൂടെ കണ്ടെത്തണമെന്നായിരുന്നു ശുപാർശ. വരുമാനം കണക്കാക്കിയതിലും കള്ളക്കളി നടന്നുവെന്നു കണ്ടെത്തി.

ടിക്കറ്റ്, സംപ്രേക്ഷണം എന്നിവ മാത്രമാണ് വരുമാനമായി കാണിച്ചത്. വൻ വരുമാനം കിട്ടുന്ന മറ്റ് മേഖലകൾ ഡിപിആറിൽ നിന്ന് ഒഴിവാക്കി. സ്പോൺസർഷിപ്പ്, മെർക്കൻ‍ഡൈസിംഗ്, സെൽഫിയെടുക്കൽ, ഗെറ്റ് ടുഗെദർ, ടേബിൾ ഡിന്നർ വഴിയുള്ള വരുമാനങ്ങൾ മറച്ചുവെച്ചു. ഇതിലൂടെ സ്പോൺസർക്ക് വൻ ലാഭം ഉണ്ടാക്കാൻ വഴിയൊരുക്കി. മെസി സന്ദർശനത്തിലൂടെ 200 കോടി രൂപയെങ്കിലും സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ലാഭം ഉണ്ടാക്കാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒട്ടേറെ മറ്റ് ഇളവുകളും സർക്കാർ സ്പോൺസർക്കായി നൽകിയെന്നും കണ്ടെത്തലുണ്ട്. പെർഫോർമൻസ് ഗ്യാരന്റി,ലൈസൻസ് ഫീ,പെർഫോർമൻസ് സെക്യൂരിറ്റി എന്നിവ ഒഴിവാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *