സായാഹ്നം ഏഴ് മണിയാകുമ്പോൾ കോഴിക്കോട് കടപ്പുറത്തിന്റെ കാറ്റിന് ഒരു പരിചിത ഗന്ധം ലഭിക്കും. തിരമാലകൾ കരയെ തഴുകിയെത്തുമ്പോൾ, കോഴിക്കോട് കോർപ്പറേഷന്റെ മുന്നിലെ ഒരു കോണിൽ പതിയെ ആളുകൾ ഒത്തുചേരാൻ തുടങ്ങും. ആദ്യം ഒരാൾ. പിന്നാലെ മറ്റൊരാൾ. അങ്ങനെ ഒൻപത് മണിയാകുമ്പോഴേക്കും അവിടം ഒരു ചെറിയ ലോകമായി മാറും — സൗഹൃദത്തിന്റെ ലോകം.ഇന്ന് നാല്പത് വർഷങ്ങൾ പിന്നിട്ടിട്ടും ആ കൂട്ടായ്മയ്ക്ക് ഒരു ദിവസം പോലും അവധി വന്നിട്ടില്ല.

1982-കളിൽ സ്കൂൾ കാലത്ത് തുടങ്ങിയ ഒരു സൗഹൃദം, കാലത്തിന്റെ പരീക്ഷണങ്ങളെ മറികടന്ന് ഇന്നും അതേ ചൂടോടെ തുടരുകയാണ്. കെ.വി. റഷീദ്, ആസിഫ്, നാസറുദ്ദീൻ, നിയാസ്, നാസർ ബറാമി, ഹാറൂൺ, ലത്തീഫ്, അബ്ദുള്ള കോയ, ഷാജഹാൻ, ഇസ്ഹാഖ് എന്നിവരടക്കം പതിനഞ്ചോളം സുഹൃത്തുക്കൾ — എല്ലാവർക്കും ഇന്ന് അറുപത് കഴിഞ്ഞു. പക്ഷേ അവർ ഒത്തുകൂടുമ്പോൾ പ്രായം പിന്നിലേക്കാണ് പോകുന്നത്. സ്കൂൾ യൂണിഫോമിലെ ബാല്യത്തിലേക്ക്.


കോഴിക്കോട് നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധമുള്ളവരാണ് ഇവരിൽ പലരും. പകൽ മുഴുവൻ തിരക്കുകളും കച്ചവടവും ഉത്തരവാദിത്തങ്ങളും. എന്നാൽ വൈകുന്നേരം കടപ്പുറത്ത് എത്തുമ്പോൾ അവർ വ്യാപാരികളല്ല, കുടുംബനാഥന്മാരുമല്ല — ഹൃദയം തുറന്ന് സംസാരിക്കുന്ന പഴയ സുഹൃത്തുക്കൾ മാത്രം.
ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ പ്രത്യേകത, അത് സുഹൃത്തുക്കളിൽ മാത്രം ഒതുങ്ങിയില്ല എന്നതാണ്. ഇവരുടെ സഹധർമ്മിണിമാരും സ്വന്തം കൂട്ടായ്മകൾ രൂപപ്പെടുത്തി. “ബീച്ച് ടീം”, “ബീച്ച് ലേഡീസ് ടീം” എന്ന പേരുകളിൽ അവർ കൂടി യാത്രകളും സംഗമങ്ങളും സംഘടിപ്പിക്കുന്നു. കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം, ഈ സൗഹൃദത്തെ കൂടുതൽ മനോഹരമാക്കുകയാണ്.

മഴപെയ്യുന്ന ദിവസങ്ങളിലും ഇവരുടെ സായാഹ്നം മുടങ്ങാറില്ല. ചിലർ കുടയുമായി എത്തും. ചിലർ മഴ നനഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ട് നിൽക്കും. ഒരാൾ വീട്ടിൽ നിന്ന് ജ്യൂസ് കൊണ്ടുവരും. മറ്റൊരാൾ സമൂസ, ഉന്നക്കായ, ചട്ടിപ്പത്തിരി എന്നിവ എത്തിക്കും. ഭക്ഷണം പങ്കിടുന്നതിലുപരി, അവർ പങ്കിടുന്നത് ഓർമ്മകളും സ്നേഹവുമാണ്.
ഞായറാഴ്ചകൾക്ക് ഈ കൂട്ടായ്മയ്ക്ക് വേറൊരു നിറമുണ്ട്. ആ ദിവസം കുടുംബത്തിനായി മാറ്റിവെച്ചിരിക്കുന്നു. രാവിലെ എല്ലാവരും ഒന്നിച്ച് കൂടും. ഒരാഴ്ച ഒരാൾ പ്രാതൽ ഒരുക്കും, അടുത്ത ആഴ്ച മറ്റൊരാൾ. അഞ്ചോ പത്തോ കുടുംബങ്ങൾ ചേർന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ആ നിമിഷങ്ങൾ, ഇന്ന് അപൂർവമായി മാറുന്ന കൂട്ടായ്മ സംസ്കാരത്തിന്റെ മനോഹര ദൃശ്യങ്ങളാണ്.

വർഷത്തിൽ കുടുംബസമേതം ഒരു ടൂർ നിർബന്ധം. പിന്നീട് സുഹൃത്തുക്കൾ മാത്രം പോകുന്ന യാത്രയും. സ്ത്രീകൾക്കായി പ്രത്യേക യാത്രയും. വീടുകൾ തമ്മിൽ മാറിമാറി സന്ദർശിക്കുന്ന പതിവും. ഇതെല്ലാം ചേർന്നാണ് ഈ ബന്ധം ഒരു സാധാരണ സൗഹൃദത്തിൽ നിന്ന് ഒരു വലിയ കുടുംബമായി മാറിയത്.

വിദേശത്തുള്ളവർ നാട്ടിലെത്തിയാലും ആദ്യം എത്തുന്നത് കടപ്പുറത്തേക്കാണ്. കാരണം അവിടെ കാത്തിരിക്കുന്നത് സുഹൃത്തുക്കൾ മാത്രമല്ല — ജീവിതത്തിന്റെ പകുതിയിലേറെ കാലം കൂടെ നടന്ന ഓർമ്മകളാണ്.

ഇപ്പോൾ കോഴിക്കോട് കടപ്പുറം മാറിയിരിക്കുന്നു. ടൂറിസ വികസനത്തിന്റെ തിരക്കിൽ ഞായറാഴ്ചകളിൽ അവിടെ കാലുകുത്താൻ പോലും ഇടമില്ല. പക്ഷേ ഈ കൂട്ടായ്മയ്ക്ക് ഒരു സംസ്കാരമുണ്ട്. തിരക്ക് മനസ്സിലാക്കി മറ്റുള്ളവർക്ക് ഇടം വിട്ടുകൊടുക്കും. വർഷങ്ങളായി സ്വന്തമാക്കിയ കോണിനെ പോലും അവർ സ്വന്തമായി പിടിച്ചുനിർത്തുന്നില്ല. കാരണം സൗഹൃദം അവരെ പഠിപ്പിച്ചത് പങ്കിടലാണ്.

ബന്ധങ്ങൾ ചുരുങ്ങുകയും മനുഷ്യർ ഒറ്റപ്പെടുകയും ചെയ്യുന്ന കാലത്ത്, കോഴിക്കോട് കടപ്പുറത്ത് ഇന്നും ഓരോ സായാഹ്നവും ജീവിച്ചിരിക്കുന്ന ഒരു അപൂർവ കഥയുണ്ട്. തിരമാലകൾ വരുകയും പോകുകയും ചെയ്യുന്ന പോലെ കാലം മാറിയെങ്കിലും, ഈ കൂട്ടായ്മയുടെ ഹൃദയമിടിപ്പ് ഇന്നും അതേപടി തുടരുകയാണ്. ഒരുപക്ഷേ, കോഴിക്കോട് കടപ്പുറത്തിന്റെ കാറ്റിനും തിരമാലകൾക്കും ഇന്നും ഏറ്റവും പരിചിതമായ മുഖങ്ങൾ ഇവരുടേതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *