ടെഹ്റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാനിലെ ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം. ഇറാനിലെ ഇന്ത്യന്‍ എംബസിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഞായറാഴ്ച ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇസ്രയേല്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സംഘര്‍ഷം രൂക്ഷമായത്. ഏപ്രില്‍ എട്ടിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഇരു രാജ്യങ്ങളും നടത്തിയ ശക്തമായ ആക്രമണമായിരുന്നു ഇത്.

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയെന്നും മുന്നറിയിപ്പെന്ന നിലയിലാണ് ആക്രമണം നടത്തിയതെന്നുമായിരുന്നു ഇറാന്‍ പറഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ ആര്‍ട്ടിക്കിള്‍ 51 പ്രകാരമുള്ള തിരിച്ചടിയാണ് നടത്തിയതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയവും പറഞ്ഞിരുന്നു. ഇറാനോ ലെബനനോ എതിരെ ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ലെബനനില്‍ ആക്രമണം നടത്താനാണ് തീരുമാനമെങ്കില്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *