ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതി ഉന്നയിച്ച തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന് സല്യൂട്ട് നല്‍കി പ്രതിപക്ഷ അംഗങ്ങളുടെ പരിഹാസം. ബുധനാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചക്കിടെയാണ് സംഭവം.മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയ്ക്കിടെ ഉടക്കിയ പ്രതിപക്ഷം നടുത്തളത്തിലെത്തി മേയറെ വളഞ്ഞു. ഇതിനിടെയാണ് സല്യൂട്ട് വിവാദത്തില്‍ മേയറെ പരിഹസിക്കാനായി പ്രതിപക്ഷാംഗങ്ങള്‍ മേയറെ സല്യൂട്ട് ചെയ്തത്.

തുരുതുരെ സല്യൂട്ട് വന്നപ്പോള്‍ മേയറും പതറിയില്ല. തിരിച്ചു മൂന്നുവട്ടം മേയറും സല്യൂട്ട് ചെയ്തു. ഒരു സല്യൂട്ട് നേരെയും ഒരു സല്യൂട്ട് ഹാളിന്റെ ഇടതു വശത്തേക്കും ഒരു സല്യൂട്ട് വലതു വശത്തേക്കും. അങ്ങനെ കൗണ്‍സില്‍ ഹാളില്‍ മുഴുവന്‍ കുറച്ചു നേരത്തേക്ക് തലങ്ങും വിലങ്ങും സല്യൂട്ടുകള്‍ പറന്നു.

പല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിക്കുകയാണെന്നായിരുന്നു മേയര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാമത്തെ സ്ഥാനമാണ് കോര്‍പ്പറേഷന്‍ മേയര്‍ക്ക്. തന്നെ ബഹുമാനിക്കേണ്ടെന്നും എന്നാല്‍ വരുമ്പോള്‍ പൊലീസുകാര്‍ തിരിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ പൊലീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ല. അവര്‍ ട്രാഫിക്ക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണെന്നാണ് പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു മറുപടിയായി പറഞ്ഞത്.

ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാര്‍ സല്യൂട്ട് ഉള്‍പ്പെടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, പകരം ഔദ്യോഗിക കൃത്യം ഭംഗിയായി നിര്‍വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സേനാംഗങ്ങള്‍ വലിയ മൂല്യം നല്‍കുന്ന ആചാരമാണ് സല്യൂട്ട്. അത് നിയമാനുസരണം അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ നല്‍കാന്‍ കഴിയൂ. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്‍കേണ്ട ഒന്നല്ലെന്നും പൊലീസ് അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *