കരിപ്പൂർ സ്വർണക്കവർച്ച ശ്രമക്കേസിലെ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പ്രതികള്‍പദ്ധതി ഇട്ടതായി പോലീസ്. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കവര്‍ച്ചാ കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെയും നേരത്തെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. നേരത്തെ പിടിയിലായ റിയാസിന്‍റെ ഫോണ്‍ രേഖ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തെ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന കാര്യം വ്യക്തമാക്കിയത്.
റിയാസിനെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫോണ്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ കുറച്ച് രേഖകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇക്കാര്യങ്ങള്‍ പൊലീസ് സാങ്കേതികമായി വീണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നാണ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ പദ്ധിതിയിട്ടെന്ന് വിവരം പൊലീസിന് ലഭിക്കുന്നത്. പ്രതികളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെയും പൊലീസ് ഇനി കണ്ടെത്താനുണ്ട്. നിലവില്‍ സ്വര്‍ണ കവര്‍ച്ചാ ആസൂത്രണക്കേസുമായി ബന്ധപ്പെട്ട് 23 പ്രതികളാണ് ഉള്ളത്. ഇവര്‍ക്കെല്ലാം ഗുണ്ടാ പശ്ചാത്തലമുണ്ട്.
അതേസമയം, സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണക്കടത്ത് നടത്തി. സ്വർണക്കടത്തിന്‍റെ പ്രധാന സൂത്രധാരൻ അർജുൻ ആയങ്കിയാണെന്നും അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയെ അറിയിച്ചു